Thursday, November 29, 2012

പോളണ്ടിനെക്കുറിച്ചും പറയും പി.ജി

പോളണ്ടിനെക്കുറിച്ചും പറയും പി.ജി
പോളണ്ടിനെക്കുറിച്ചും പറയും പി.ജി



സാധാരണക്കാരന് പേരറിയാത്ത, ഭൂഗോളത്തിന്റെ ഏതോ കോണിലെ രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ പി.ജി പറയുന്നതു കേട്ട് ജ്ഞാനികള്‍ പോലും വായ പൊളിച്ചിരുന്നിട്ടുണ്ട്. അദ്ഭുതം ഇരട്ടിക്കുന്നത് അവിടെയല്ല. അതേ സൂക്ഷ്മതയോടെ പുല്ലുവഴി ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ലക്ഷണശാസ്ത്രത്തെക്കുറിച്ചും പി.ജി പറയുന്നിടത്താണ്. അതുകൊണ്ട് ശ്രീനിവാസന്റെ "പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുതെ"ന്ന പ്രയോഗം പി ജിയോടു വേണ്ട... പി.ജി പോളണ്ടിനെക്കുറിച്ചും പറയും.

രാഷ്ട്രീയവും പുസ്തകവും എതിര്‍വഴികളിലായിപ്പോയ വര്‍ത്തമാനകാലത്ത് "പി.ജി" എന്ന പി. ഗോവിന്ദപിള്ള ഒരത്ഭുതമായിരുന്നു. പുസ്തകപ്രേമിയായ രാഷ്ട്രീയക്കാരനെന്നോ രാഷ്ട്രീയപ്രേമിയായ വായനക്കാരനെന്നോ പി.ജിയെ വിളിക്കാം. എന്നാല്‍ താനൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണെന്നാണ് പി.ജി സ്വയം പറഞ്ഞത്. മലയാളിക്കു പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍, "സര്‍വവിജ്ഞാനകോശം" എന്ന "ഒറ്റവാക്ക് " പോരും.

1926 മാര്‍ച്ച് 25 ന് പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ജനിച്ച പി ഗോവിന്ദപിള്ള, ആലുവ യു സി കോളേജിലും മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലുമായി പഠിച്ചിറങ്ങുന്നതിനിടെ തന്നെ, "ക്വിറ്റ് ഇന്ത്യ" സമരവുമായി ബന്ധപ്പെട്ട് പലതവണ ജയിലിലായി. സ്വാതന്ത്യ പ്രസ്ഥാനത്തിലുള്ള ആ താല്‍പര്യം ക്രമേണ ഇടതുപക്ഷത്തേക്കും പിന്നീട് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വഴികളിലേക്കും നീണ്ടു. പുസ്തകവായനയിലും പി ജിയുടെ സഞ്ചാര വഴികള്‍ വിപുലവും വ്യത്യസ്തവുമായിരുന്നു. രാഷ്ട്രീയം, കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം, സംഗീതം, ഭരണം എന്നിങ്ങനെ അറിവിന്റെ സമസ്ത മേഖലകളിലും പുസ്തകങ്ങളായിരുന്നു ആ ധിഷണയ്ക്കു കൂട്ട്.

പി. ജി. ചലച്ചിത്ര വികസന കോര്‍പറേഷന്റെ സാരഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുന്നത്. നീണ്ട 17 വര്‍ഷം ദേശാഭിമാനിയുടെ എഡിറ്ററായി ഇരുന്നുകൊണ്ട് പത്രപ്രവര്‍ത്തനരംഗത്തും പി ജിയുടെ പേന ക്രിയാത്മകമായി. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങള്‍ വായിക്കുകയും, ഒന്നിലേറെ പുസ്തകങ്ങള്‍ എഴുതുകയും ചെയ്യുമായിരുന്ന പി.ജിയുടെ ശേഖരത്തില്‍ മുപ്പതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്.

അന്റോണിയോ ഗ്രാംഷിക്കു ശേഷം ലോക മാര്‍ക്‌സിസ്റ്റ് ചിന്തകരിലൊരാളും കേരള മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികനുമായി അറിയപ്പെടുമ്പോഴും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ പി. ജി പരസ്യാഭിപ്രായം പറഞ്ഞിട്ടുണ്ട്- സൈലന്റ് വാലി പ്രശ്‌നത്തില്‍ പരിസ്ഥിതിവാദികള്‍ക്കൊപ്പമാണ് അദ്ദേഹം നിന്നത്. ടിയാനന്‍മെന്‍ സ്‌ക്വയര്‍ കലാപത്തെ അടിച്ചമര്‍ത്തിയ ചൈനീസ് ഭരണകൂടത്തിന്റെ നിലപാടുകളില്‍ സിപിഎമ്മിനെതിരായിരുന്നു പി.ജിയുടെ അഭിപ്രായം.


പക്ഷേ പി.ജി ഏറെ വിമര്‍ശിക്കപ്പെട്ടത് "എല്ലാവരിലുമുള്ള അവിശ്വാസമാണ് ഇ.എം.എസിനെ പലപ്പോഴും രക്ഷിച്ചതെ"ന്ന തുറന്നുപറച്ചിലിലാണ്. അറിവു പകര്‍ന്ന മുറിവിന്റെ കരുത്താവണം, വേദനയാവണം ഇങ്ങനെ തുറന്നുപറയാന്‍ പി.ജിയെ പ്രേരിപ്പിച്ചത്. അതു പക്ഷെ രാഷ്ട്രീയ കേരളം ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുവോ എന്നു സംശയമാണ്.

എഴുതുന്ന, വായിക്കുന്ന എല്ലാവര്‍ക്കും, അക്ഷരത്തിന്റെ അനുഗ്രഹം അസൂയ തോന്നിക്കുംവിധം കിട്ടിക്കൊളളണമെന്നില്ല. പക്ഷെ പി.ജിയെ അക്ഷരം കനിവോടെ ഒപ്പംനിര്‍ത്തിപ്പോന്നതാണ് ചരിത്രം. അതു പകര്‍ന്ന നേര്‍മ തന്നെയാണ്, തന്നെ ചോദ്യങ്ങളില്‍ കുടുക്കിയ മാധ്യമ പ്രവര്‍ത്തകനോടും, പ്രതിസന്ധിയില്‍ ഒപ്പംനില്‍ക്കാതിരുന്ന സഖാക്കളോടും, പാര്‍ട്ടിക്കു പുറത്ത് എം എന്‍ വിജയനോടും കലഹിക്കുമ്പോഴും സ്‌നേഹിക്കാന്‍ പി ജി യെ പ്രാപ്തനാക്കിയത്.

രാഷ്ട്രീയത്തെയും പുസ്തകത്തെയും ഒരുപോലെ ആത്മാന്വേഷണത്തിന്റെ ഉപാധികളാക്കിയ പി.ജി വിടപറയുമ്പോള്‍ നമുക്കു നഷ്ടമാവുന്നത് ഒരു സൈദ്ധാന്തികനെ മാത്രമല്ല, മഹാനായ നിരന്തരാന്വേഷിയെക്കൂടിയാണ്.



മദന്‍ ബാബു


Monday, November 19, 2012

മലയാളത്തിന്റെ എഴുത്തമ്മ

മലയാളത്തിന്റെ എഴുത്തമ്മ

മലയാളത്തിന്റെ എഴുത്തമ്മ




ഭാഷയുടെ എഴുത്തമ്മ എന്ന് മലയാളി ആരെയെങ്കിലും വിളിക്കുമെങ്കില്‍ തീര്‍ച്ചയായും അത് ഡോ. എം. ലീലാവതിയെയാവും. അത്രമേല്‍ ജാഗ്രതയോടെ അക്ഷരത്തെ ഉണര്‍ന്നിരുന്ന് സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആ അമ്മയ്ക്കാണ് ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരമെന്നത് ഭാഷയെ സ്‌നേഹിക്കുന്ന മലയാളിക്ക് സന്തോഷമേകുന്നു. പഠിച്ചും പഠിപ്പിച്ചും നിരൂപിച്ചും നിരൂപിപ്പിച്ചും, പക്ഷപാതങ്ങളേതുമില്ലാതെ മലയാളത്തിന്റെ അക്ഷരത്തറവാട്ടില്‍ കുലീനമാതാവായി അവരങ്ങനെ നിലകൊള്ളുന്നു. അത് ഭാഷയുടെ നന്മയാണ്.

ആറു പതിറ്റാണ്ട് മുമ്പാണ് ഡോ. എം. ലീലാവതി എഴുതിത്തുടങ്ങിയത്. അതേ ഊര്‍ജ്ജത്തോടെ അവര്‍ ഇപ്പോഴും എഴുതുന്നു. അതേ തെളിമയോടെ, ഗരിമയോടെ ഇന്നും പ്രസംഗിക്കുന്നു. മാണ്ഡൂക്യോപനിഷത്തിനെയും ജി ശങ്കരക്കുറുപ്പിന്റെ കവിതകളെയും ആഴത്തില്‍ പഠിച്ച ആ അന്വേഷണത്വര, ഇന്ന് ചുള്ളിക്കാടിനെയും ബി. മുരളിയെയും കേള്‍ക്കാനും വായിക്കാനും തയ്യാറെടുത്തു നില്‍ക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഇത്തവണത്തെ ഭാഷാ വാരാചരണത്തിന്റെ ആദ്യദിനം.

രാവിലെ പരിപാടി ഉത്ഘാടനം ചെയ്ത ടീച്ചര്‍, ഉച്ചയ്ക്കു ശേഷം നടന്ന കവിയരങ്ങില്‍ പുതുകവികളുടെയെല്ലാം സൃഷ്ടികള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് ആദരവോടെ മാത്രം കാണാവുന്ന കാഴ്ചയായിരുന്നു. അതാണ് ലീലാവതി ടീച്ചര്‍ . പഴമയുടെ മണ്ണിലാണ്ട വേരിന്റെ കരുത്തും പുതുമയുടെ ആകാശം തേടുന്ന തളിരിന്റെ തെളിച്ചവും ഒന്നുചേര്‍ന്നതാണ് ടീച്ചറുടെ ധിഷണയെന്ന് ഒരുവരിയില്‍ പറയാം.

ഡോ. എം. ലീലാവതി
സാഹിത്യത്തില്‍ പൊതുവേ, തുടക്കക്കാര്‍ പല മേഖലയിലും ഒരുകൈനോക്കുമെങ്കിലും, അറിയപ്പെട്ടുതുടങ്ങുമ്പോള്‍ ഏതെങ്കിലുമൊരു വകഭേദത്തിലേക്ക് മാറിനില്‍ക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ ലീലാവതി ടീച്ചര്‍ തികച്ചും വ്യത്യസ്തയാണ്. കവിത, ദര്‍ശനം, കഥ, വ്യാകരണം, ശാസ്ത്രം, മനശ്ശാസ്ത്രം തുടങ്ങിയവയെല്ലാം ആ നിരൂപണ നൈപുണ്യത്തിനു വിഷയമായി.

ടീച്ചറെ കേട്ടിട്ടുള്ളവര്‍ക്കറിയാം, അവരുടെ പ്രഭാഷണങ്ങള്‍ മാത്രമല്ല, സ്‌നേഹവര്‍ത്തമാനങ്ങളും അറിവിന്റെ അക്ഷയഖനിയാണ്. നമ്മുടെ ഭാഷയോടുളള സ്‌നേഹം മറ്റൊന്നിനോടുള്ള വെറുപ്പാവരുതെന്നും പെണ്ണെഴുത്ത് പുരുഷവിരോധമല്ലെന്നും സാഹിത്യം ശാസ്ത്രത്തിനെതിരല്ലെന്നും ടീച്ചര്‍ വിശ്വസിക്കുന്നു. ഭാഷാസങ്കുചിതത്വമല്ല ഭാഷാസ്‌നേഹമാണ് വേണ്ടതെന്നാണ് ടീച്ചര്‍ പഠിപ്പിക്കുന്നത്.

ചെറുതും വലുതുമായ ഓരോന്നിനും മറ്റൊന്നുമായുള്ള അനുപൂരകത്വമാണ് ലോകത്തിന്റെ ആവാസനീതിയെന്ന ദര്‍ശന സമഗ്രതയാണ് ഡോ. എം. ലീലാവതി. അതുതന്നെയാണ്, വായനക്കാരന് കൃതിയെയും, വിദ്യാര്‍ത്ഥിക്ക് വിഷയത്തെയും, എഴുത്തുകാരന് തന്നെത്തന്നെയും മനസ്സിലാക്കാനുതകുന്ന തെളിച്ചമുള്ള ഒരു വഴിച്ചൂട്ടായായി നിലനില്‍ക്കാന്‍ ഈ മഹാമനീഷിയെ പ്രാപ്തയാക്കുന്നതും.



മദന്‍ ബാബു


Friday, November 16, 2012

വിശ്വവിഖ്യാതമായ മൂക്ക് അരങ്ങില്‍



വയലാലിലെ മങ്കൊസ്റ്റിന്‍ മരച്ചോട്ടിലേക്ക് പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെയെല്ലാം ആവാഹിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട വായനാലോകമാണ് അവിടെ നിന്ന് കെട്ടിപ്പടുത്തത്. "ബാല്യകാലസഖി"യും "ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു" വുമെല്ലാം ഏതെല്ലാം തരത്തില്‍ വായിക്കപ്പെട്ടുകഴിഞ്ഞു. പലതും സിനിമയും നാടകവുമായി. അക്കൂട്ടത്തില്‍ ഏറ്റവും പുതുതാണ് വിശ്വവിഖ്യാതമായ മൂക്കിന്റെ രംഗാവതരണം. കൊച്ചിയിലെ ലോകധര്‍മ്മി നാടകസംഘമാണ് മൂക്കന്റെ കഥ വേദിയിലെത്തിച്ചത്.


പലതുകൊണ്ടും പതുമ നിറഞ്ഞതായിരുന്നു ഈ നാടകം. അമേരിക്കന്‍ നാടകസംവിധായകനും വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗം എമിറേറ്റ്‌സ് പ്രൊഫസറുമായ ഡോ. ടെറി ജോണ്‍ കണ്‍വേഴ്‌സും ലോകധര്‍മ്മി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രദാസനും ചേര്‍ന്നാണ് ബഷീറിന്റെ കഥയ്ക്ക് നാടകരൂപം നല്‍കി സംവിധാനം ചെയ്തത്.

മലയാളത്തിനൊപ്പം ജിബ്ബെറിഷ് (gibberish) അഥവാ ജല്‍പ്പനഭാഷയാണ് നാടകത്തിലുടനീളം ഉപയോഗിച്ചത്. "ഹുന്ത്രാപ്പി ബുസ്സാട്ടോ" പോലുള്ള "കിടിലന്‍" കഥകളെഴുതിയ ബഷീറിന്റെ ശൈലിക്ക് ഭാഷകൊണ്ടുള്ള അഭിവാദ്യമായി ഈ ജല്‍പ്പനഭാഷ. അവതരണത്തെ അന്താരാഷ്ട്ര സ്വഭാവത്തിലേക്കെത്തിക്കാനും ഇത് സഹായിച്ചു.

സാധാരണവെളിച്ചത്തിലായിരുന്നു മൂക്കിന്റെ അവതരണം. 14 അഭിനേതാക്കളാണ് രംഗത്തുവന്നത്. എല്ലാവരും മുഖംമൂടി ധരിച്ചിരുന്നു. രംഗസജ്ജീകരണങ്ങള്‍ മാറ്റുന്നിടത്തു മാത്രം പരിമിതമായി ഉപയോഗിച്ച ശ്രീവല്‍സന്‍ ജെ. മേനോന്റെ "നവരസതില്ലാന"യിലെ സംഗീതം, നാടകത്തിന്റെ പൊതുധാരയോട് ഏറെ ചേര്‍ന്നുനിന്നു. വലിയ രംഗസജ്ജീകരണങ്ങളോ ചമയങ്ങളോ ആലങ്കാരികതകളോ ഇല്ലാതെ, ബഷീര്‍കഥകളുടെ മട്ടില്‍ തികച്ചും ലളിതമായിരുന്നു അവതരണം. അതുകൊണ്ടുതന്നെ, ഈ രംഗാവതരണം ആദ്യവസാനം ബഷീറിയന്‍ ലോകത്തോടും ബഷീറിയന്‍ കാഴ്ചപ്പാടുകളോടും നീതിപുലര്‍ത്തുന്നതായിരുന്നു.

നാടകസംവിധാനത്തിനുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുമായി ലോകധര്‍മ്മിയിലെത്തിയതാണ് ഡോ. ടെറി കണ്‍വേഴ്‌സ്. ഫെലോഷിപ്പിന്റെ ഭാഗമായി, "എലിഫന്റ് മാന്‍" എന്ന നാടകം" ഗജമനുഷ്യന്‍" എന്ന പേരില്‍ അവതരിപ്പിക്കുന്നതിനുള്ള അഭിനേതാക്കളുടെ പരിശീലനക്കളരി ഡോ. ടെറിയുടെയും ചന്ദ്രദാസന്റെയും നേതൃത്വത്തില്‍ രണ്ടു മാസത്തിലേറെയായി നടന്നുവരികയായിരുന്നു. അതിന്റെ സമാപനത്തിലാണ് വിശ്വവിഖ്യാതമായ മൂക്കിന്റെ രംഗാവതരണം.

ഒരു അടുക്കളക്കാരന്റെ മൂക്കിന് അയാളുടെ ഇരുപത്തിനാലാം വയസ്സില്‍ നീളം വയ്ക്കുന്നതും അങ്ങനെ അയാള്‍ പ്രശസ്തനും ധനികനുമാകുന്നതും തുടര്‍ന്ന് രാഷ്ടീയപാര്‍ട്ടികളും ഭരണകൂടവും അയാളെ കൈയ്യടക്കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് വിശ്വവിഖ്യാതമായ മൂക്കില്‍, കറുത്ത ഹാസ്യത്തില്‍ ചാലിച്ച് ബഷീര്‍ പറഞ്ഞുവച്ചിട്ടുള്ളത്. കഥയിലെ ചിരിയുടെ ഈ കാമ്പിനെ രംഗചലനങ്ങളിലും പ്രമേയാവതരണത്തിലുമെല്ലാം കാക്കാന്‍ അവതാരകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. മൂക്കനും അമ്മയും തമ്മിലുള്ള അഭിനയത്തിന്റെ രസതന്ത്രം എടുത്തുപറയേണ്ടതാണ്. വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിതത്തിലുമുള്ള പത്രമാധ്യമങ്ങളുടെ ഇടപെടല്‍, പട്ടാളത്തെക്കാണിച്ച്, നാം നിങ്ങളെ അഹിംസാമാര്‍ഗ്ഗത്തില്‍ നേരിടുമെന്ന, കലാപകാരികളോടുള്ള പ്രസിഡണ്ടിന്റെ പ്രഖ്യാപനം എന്നീ രംഗങ്ങള്‍ മികച്ചതായി.

അപ്പോഴും കാഴ്ചയിലെ ചില അഭംഗികള്‍ പറയാതെ വയ്യ. പ്രധാനം അഭിനേതാക്കളുടെ വേഷമായിരുന്നു. പഴയ കോറസ് ശൈലിയിലുള്ള മുഴുനീള കറുപ്പ് വിരസമായി. മറ്റൊന്ന്, മുഖംമൂടി ധരിച്ചതിനാല്‍ സംഭാഷണത്തില്‍ വന്ന അവ്യക്തതയാണ്. അതൊന്നും പക്ഷേ, പ്രശസ്തി + അധികാരം + ആള്‍ക്കൂട്ടം = ജീവിതം എന്ന ബഷീറിയന്‍ പരിഹാസത്തെ അര്‍ഹിക്കുന്ന രുചിയോടെ കാണികളിലെത്തിക്കാന്‍ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും തടസ്സമായില്ല.

മൂക്കനായി വി.ആര്‍. സെല്‍വരാജ് വേഷമിട്ട നാടകത്തില്‍, ചാരു നാരായണന്‍, കെ. എന്‍. മീനാക്ഷി, സുജിത് കൊല്ലം, ജോളി ആന്റണി, ജോണി തോട്ടുങ്കല്‍, ആദിത്യ കെ.എന്‍, ഷൈജു.ടി.ഹംസ, ജെന്‍സണ്‍ സേവ്യര്‍, ടോണി ചാക്കോ, അനീഷ് പോള്‍, സുനീഷ്‌കുമാര്‍. എസ്, വി.എ. ചന്ദ്രന്‍ എന്നിവരും അരങ്ങിലെത്തി.





മദന്‍ ബാബു

ഫോണ്‍ : 97440 12399

Thursday, November 8, 2012

പൊയ്മുഖങ്ങളാല്‍ കഥ പറയുമ്പോള്‍

പൊയ്മുഖങ്ങളാല്‍ കഥ പറയുമ്പോള്‍


അരങ്ങില്‍ പൊയ്മുഖങ്ങള്‍ സത്യമേ പറയൂ. അതാണ് ടെറി കണ്‍വേഴ്‌സിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, നാടക സംവിധാനത്തിനുള്ള ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുമായി ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഡോ. ടെറി തിരഞ്ഞെടുത്ത വിഷയം, "രംഗാഭിനയത്തില്‍ മുഖംമൂടികളുടെ പ്രയോഗസാദ്ധ്യതകള്‍ എന്നതാണ്. വ്യത്യസ്ത ഭാവങ്ങളിലും വലിപ്പത്തിലുമുള്ള 30 മാസ്‌കുകളടങ്ങിയ ഒരു വലിയ പെട്ടിയുമായാണ് ടെറി കൊച്ചിയില്‍ വിമാനമിറങ്ങിയത്. ചിരിക്കുകയും കരയുകയും പരസ്പരം കളിയാക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന, വ്യത്യസ്ത ഭാവങ്ങള്‍ ഒന്നിച്ചുകഴിയുന്ന പെട്ടി. എയര്‍പോര്‍ട്ടിലെ സുരക്ഷാസ്‌കാനറുകളില്‍ ആ പെട്ടി തെളിഞ്ഞപ്പോഴൊക്കെ ആളുകള്‍ക്ക് കൗതുകമായി.


അമേരിക്കന്‍ നാടക സംവിധായകനും വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗം എമിറേറ്റ്‌സ് പ്രൊഫസറുമാണ് ഡോ. ടെറി ജോണ്‍ കണ്‍വേഴ്‌സ്. ഇപ്പോള്‍ പ്രൊഫസര്‍ ചന്ദ്രദാസന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ ലോകധര്‍മ്മി നാടക കേന്ദ്രത്തിനുവേണ്ടി അഭിനയ പരിശീലനക്കളരിയുമായി ബന്ധപ്പെട്ട് സജീവമാണ് അദ്ദേഹം. ചന്ദ്രദാസനുമായി ചേര്‍ന്ന് എലിഫന്റ് മാന്‍ എന്ന നാടകത്തിന്റെ സംവിധാനവും നിര്‍വ്വഹിക്കുന്നു. അമേരിക്കന്‍ നാടകകൃത്തായ ബര്‍ണാഡ് പോമറാന്‍സ് 1977 ല്‍ എഴുതിയ എലിഫന്റ് മാന്‍, ഗജമനുഷ്യന്‍ എന്ന പേരിലാണ് ഡോ.ടെറിയും ചന്ദ്രദാസനും ചേര്‍ന്ന് ചിട്ടപ്പെടുത്തുന്നത്. ഇന്തോ-അമേരിക്ക വിദ്യാഭ്യാസ ഫൗണ്ടേഷന്റെ 6 മാസത്തെ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചാണ് ഡോ.ടെറി ആദ്യമായി ഇന്ത്യയിലെത്തിയിട്ടുള്ളത്.



നിങ്ങള്‍ നിങ്ങളായിരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങളില്‍ നിങ്ങളില്ലെന്നും മറിച്ച്, നിങ്ങളൊരു മുഖമറയ്ക്കു പിന്നിലാവുമ്പോള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ നിങ്ങളെ സംബന്ധിച്ചു സത്യമാണെന്നുമുള്ള ഓസ്‌കാര്‍ വൈല്‍ഡിന്റെ വാചകത്തില്‍ ഉറച്ചു വിശ്വസിക്കുന്നു ടെറി. അണിയുന്നവരിലും കാണുന്നവരിലും ഒരുപോലെ ദുരൂഹതയും കൗതുകവും ഉണര്‍ത്തുന്ന ഒരു സാര്‍വ്വദേശീയ കലാരൂപമാണ് മുഖംമൂടി. അതിനാല്‍ത്തന്നെ, മനുഷ്യചരിത്രത്തിലുടനീളം വിവിധ സംസ്‌കാരങ്ങളില്‍ മുഖംമൂടിനിര്‍മ്മാണമുണ്ടെന്ന് ഡോ. ടെറി പറയുന്നു. ഒരാളുടെ വ്യക്തിത്വത്തെ അയാളുടെ മുഖാവരണം വിദഗ്ധമായി ഒളിച്ചുവയ്ക്കുമെന്ന, വിഖ്യാത മന:ശാസ്ത്രജ്ഞന്‍ കാള്‍ യുങ്ങിന്റെ അഭിപ്രായത്തെയും ടെറി ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു.



നാടകത്തെ ഒന്നാം താല്‍പര്യമായി കൊണ്ടുനടക്കുന്ന ടെറിയുടെ രണ്ടാമത്തെ താല്‍പര്യം തിരമാലകള്‍ക്ക് മീതെയുള്ള വിന്‍ഡ് സര്‍ഫിങ്ങാണ്. അക്ഷരം പഠിക്കുന്നതിനു മുമ്പേ താന്‍ അഭിനയമാണ് പഠിച്ചതെന്നു പറയുന്ന ഈ സംവിധായകന്റെ നാടകവഴികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും ഓപറ സംഘങ്ങള്‍ക്കും വേണ്ടി സംവിധാനം നിര്‍വഹിച്ചിട്ടുളള ഡോ. ടെറിയുടെ സംവിധാന സംരംഭങ്ങള്‍ ഇക്വസി, ഗോള്‍ഡന്‍ ഏജ്, ഡെത്ത് ആന്‍ഡ് ദ കിംഗ്‌സ് ഹോഴ്‌സ്, ടെമ്പസ്റ്റ്, മാക്ബത്ത് , ആന്റിഗണി, മിഡ്് സമ്മര്‍ നൈറ്റ്‌സ് ഡ്രീം, ഗോഡ്‌സ് കണ്‍ട്രി എന്നിവയാണ്. നമുക്ക് അത്രത്തോളം പരിചിതമല്ലാത്ത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഡോ. ടെറി സംസാരിക്കുന്നു...



നാടക താല്‍പര്യം എങ്ങനെയുണ്ടായി ?



ഞാന്‍ നാടകത്തിലാണ് വളര്‍ന്നത്. അച്ഛന്‍ ജോണ്‍ കണ്‍വേഴ്്‌സ് നാടക സംവിധായകനായിരുന്നു. അതുകൊണ്ട് വായിക്കാനറിയുന്നതിനു മുമ്പേ, മറ്റാരെങ്കിലും പറഞ്ഞുതരുന്ന വാചകങ്ങള്‍ മന:പാഠമാക്കുകയാണ് ഞാന്‍ ചെയ്തിരുന്നത്.



അമേരിക്കയില്‍ നാടകങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു ?



അവിടെ നാടകവേദി മുഖ്യമായും ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ വന്‍നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. ഇന്ത്യന്‍ നാടകവേദിയെ സംബന്ധിച്ച് എനിക്കിഷ്ടപ്പെട്ടത് അതിവിടത്തെ ഗ്രാമങ്ങളിലെ ജനജീവിതത്തിന്റെ ഭാഗമാണെന്നതാണ്. എന്നാല്‍ അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കലയും നാടകവുമൊന്നും പൊതുവെ ആദരണീയമല്ല. ഞങ്ങളുടെ സ്‌കൂളുകളിലും മറ്റും കായികമത്സരങ്ങള്‍ക്കാണ് മുന്‍തൂക്കം.



അമേരിക്കയിലെ നാടകാവതരണങ്ങള്‍, വേദികള്‍, അവയുടെ സ്വഭാവം, പ്രേക്ഷക പങ്കാളിത്തം എന്നിവയെക്കുറിച്ച് ?



അവതരണങ്ങളും വേദികളും ഓരോ നഗരത്തെയും സംഘത്തെയും സംബന്ധിച്ച്്് വ്യത്യസ്തമാണ്. അപ്പോഴും നാടകത്തിന്റെ കേന്ദ്രം ന്യൂയോര്‍ക്ക് നഗരം തന്നെ. അതിലെനിക്കുള്ള ഒരു നിരാശ, ഉയര്‍ന്ന ടിക്കറ്റ്് നിരക്കാണ്. 150 നും 300 നുമിടയ്ക്ക് ഡോളര്‍ വരുമത്. അതിനാല്‍ നാടകം അവിടെ സമൂഹത്തിലെ ഉന്നതര്‍ക്കു മാത്രമുള്ള വിനോദമാവുന്നുണ്ട്. നേരെ മറിച്ചാണ് കൊച്ചിയിലെ സ്ഥിതി. ഇവിടെ ധാരാളം അവതരണങ്ങളുണ്ടാവുന്നു. എല്ലാം താങ്ങാവുന്ന നിരക്കിലാണ്. സൗജന്യപ്രവേശനവും അനുവദിക്കുന്നു.



അമേരിക്കന്‍ നാടകവേദിയില്‍ അവിടത്തെ സാമൂഹിക ജീവിതം എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് ?



രചയിതാവും സംവിധായകനും അഭിനേതാക്കളും ഒരുമിച്ച് സാമൂഹിക ജീവിതത്തില്‍ നിന്ന് പലതും പകര്‍ത്തുമ്പോഴാണ് മികച്ച നാടകവേദി അണ്ടാവുന്നത്. അമേരിക്കക്കാര്‍ അത്തരമൊന്നിനെക്കുറിച്ച് ഇനിയും ബോധപൂര്‍വം ചിന്തിച്ചുതുടങ്ങിയിട്ടില്ല.



നിങ്ങളുടെ നാടകവേദി എത്രത്തോളം രാഷ്ട്രീയപരമാണ് ?



അമേരിക്കയെ സംബന്ധിച്ച് രാഷ്ട്രീയ നാടകവേദിയുടെ ജനപ്രിയത, പൊതുതാല്പര്യത്തിനൊപ്പം വന്നും പോയുമിരിക്കുന്നു.



അവ എത്രത്തോളം സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു?



തീര്‍ച്ചയായും കുറച്ചൊക്കെ ബന്ധമുണ്ട്. ഉദാഹരണത്തിന് സ്‌പൈഡര്‍മാന്‍ എന്ന സിനിമ പിന്നീട് നാടകമായി. സ്‌പൈഡര്‍മാന്റെ നാടകരൂപാന്തരം ചെലവേറിയ ഒരു വന്‍ പരാജയമായിരുന്നു. ഗൂഗിളില്‍ നിന്ന് നിങ്ങള്‍ക്കതിന്റെ രസകരമായ, എന്നാല്‍ ഞെട്ടിപ്പിക്കുന്ന അനുഭവവിവരണം കിട്ടും.



പുറംലോകത്തിന് അമേരിക്ക ഇപ്പോഴും പണത്തിന്റെയം വിശ്വാസത്തിന്റെയും നാടാണ്. പുതിയ ലോകക്രമത്തിനായുള്ള പ്രതിഷേധങ്ങള്‍ക്ക് അവിടെ സാധ്യത കുറവ്. എന്നാല്‍ ലോകമെങ്ങും നാടകവേദി, ജനവിരുദ്ധതയ്‌ക്കെതിരായ പ്രതിരോധവും പ്രതിഷേധവുമായാണ് വളര്‍ന്നുവന്നത്. സാഹചര്യം ഇതായിരിക്കെ, അമേരിക്കയില്‍ നാടകവേദി എത്രത്തോളം ശക്തവും പ്രതികരണപരവുമാണ്. അത് കേവലം സൗന്ദര്യാംശത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നതാണോ ?



അമേരിക്കയില്‍ പ്രതിഷേധം വേണ്ടിവരുന്ന നിരവധി സാഹചര്യങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഒക്യുപൈ അമേരിക്ക പോലുള്ളവ ലോകം കണ്ടതാണ്. ഇതില്‍ പലതും നാടകവേദിയിലെത്തേണ്ടതായിരുന്നു. എന്നാല്‍ അതു വേണ്ടത്ര ഉണ്ടായില്ല.



ഭാരതീയ അഭിനയരീതികളെ എങ്ങനെ കാണുന്നു ?



ഞാനവയെ അടുത്തറിയാന്‍ ശ്രമിക്കുകയാണ്. ചന്ദ്രയുടെ (പ്രൊഫ. ചന്ദ്രദാസന്‍) വിവരണങ്ങള്‍ക്കൊപ്പം ഒരു കഥകളി ആസ്വദിയ്ക്കാന്‍ ഈയിടെ അവസരമുണ്ടായി. നല്ല അനുഭവമായിരുന്നു. കൂത്തമ്പലത്തിലെ അവതരണങ്ങളും കണ്ടു. ഭാരതീയ രസസങ്കല്‍പ്പത്തില്‍ എനിക്കു പ്രത്യേക താത്പര്യമുണ്ട്. രസസിദ്ധാന്തത്തെക്കുറിച്ച് ചന്ദ്രദാസനെഴുതിയ ഒരു ലേഖനം ഏറെ പ്രയോജനപ്പെട്ടു. പാശ്ചാത്യ നാടകവേദിയിലെ വികാര വിരേചന സിദ്ധാന്തത്തില്‍ (cathasrys theory) നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയ രസസിദ്ധാന്തം. എറെ രസകരവുമാണത്.



കേരളീയമായ അഭിനയശൈലികളെ എങ്ങനെ കാണുന്നു ?



അനുഷ്ഠാനപരമാണത്. ഏറെ ശാരീരികവും. മഹാഭാരതം പോലുള്ള ഇതിഹാസങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു.



"Directing for the stage" എന്ന താങ്കളുടെ പുസ്തകത്തെക്കുറിച്ച് ?



പടിപടിയായി സംവിധാനം പഠിയ്ക്കാന്‍ സഹായിക്കുന്ന ഒരു ടെക്സ്റ്റ് കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാനീ പുസ്തകമെഴുതിയത്. സംവിധാനം പരിശീലിപ്പിക്കുന്നത് എപ്പോഴും പരീക്ഷണാര്‍ത്ഥമായിരിക്കണം. അതിന് വളരെ സൂക്ഷമമായി ചിട്ടപ്പെടുത്തിയ, പരസ്പരബന്ധിതമായ വ്യായാമരീതികളുണ്ട്.



താങ്കള്‍ മുഖംമൂടികളുടെ പ്രയോഗത്തിലും നിര്‍മ്മാണത്തിലും പ്രത്യേക വൈദഗ്ദ്ധ്യമുള്ള സംവിധായകനാണെന്ന് കേട്ടിട്ടുണ്ട്. നാടകത്തില്‍ മുഖംമൂടികളുടെ പങ്കെന്താണ് ?



നാടകാവതരണത്തില്‍ മുഖംമൂടികള്‍ക്ക് നിരവധി ഉപയോഗസാദ്ധ്യതകളുണ്ട്. പക്ഷെ, താങ്കളുടെ ചോദ്യം മികച്ചതാണ്. കാരണം, നാടകത്തില്‍ മുഖംമൂടികള്‍ ഉപയോഗിക്കാന്‍ ശക്തമായ കാരണം വേണം. അങ്ങനെയല്ലെങ്കില്‍ അതൊഴിവാക്കുകയാണ് വേണ്ടത്.



എപ്പോഴാണ് മുഖംമൂടികളില്‍ ആകൃഷ്ടനായത് ?



1995 - 97 കാലഘട്ടത്തിലാണ് ആദ്യമായി മുഖംമൂടിയുപയോഗിച്ച് ഞാന്‍ ഒരു നാടകം സംവിധാനം ചെയ്യുന്നത്. സോഫോക്ലിസ്സിന്റെ "ആന്റിഗണി". അത് ശ്രദ്ധേയമായി. അതെനിക്ക് പ്രചോദനമായി. വാസ്തവത്തില്‍ ആഫ്രിക്കന്‍ ഗോത്രസമൂഹങ്ങളില്‍ നിന്നാണ് ഞാന്‍ മാസ്‌കുകളുടെ ശക്തിയും സ്വാധീനവും വൈവിധ്യവുമെല്ലാം മനസ്സിലാക്കുന്നത്. അവരത് ഗോത്രചിഹ്നമായും മരിച്ചവരുടെ പ്രതിരൂപമായുമെല്ലാം, അനുഷ്ഠാനങ്ങളിലും മറ്റു ചടങ്ങുകളിലുമൊക്കെ ഉപയോഗിക്കുന്നുണ്ട്.



"ആന്റിഗണി" മുതല്‍ എല്ലാ നാടകങ്ങളിലും പൊയ്മുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണോ?



ഇല്ല, തീര്‍ച്ചയായും അതങ്ങനെയല്ല. നാടകങ്ങളില്‍ രണ്ടു രീതിയിലാണ് പൊയ്മുഖങ്ങള്‍ ഉപയോഗിക്കാനാവുക. ഒന്ന്, അരങ്ങിലെ അഭിനയത്തിന്. രണ്ട്, അഭിനയപരിശീലനത്തിന്. ശക്തമായ ഒരു കാരണമില്ലെങ്കില്‍ അരങ്ങില്‍ അവ ഉപയോഗിക്കരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍, നാടകപരിശീലനത്തില്‍ ഞാനവ നിരന്തരമായി ഉപയോഗിക്കുന്നുണ്ട്്. കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ തന്നെ വികസിപ്പിച്ചെടുത്ത അഭിനയപരിശീലന സങ്കേതങ്ങളില്‍ മുഖംമൂടികള്‍ക്ക് ശക്തമായ സ്വാധീനവും സ്ഥാനവുമുണ്ട്. കാരണം, അരങ്ങില്‍ അഭിനേതാക്കള്‍ പലപ്പോഴും സംസാരിക്കുന്ന തലകള്‍ മാത്രമായി ചുരുങ്ങാറുണ്ട്. ശരീരത്തിന്റെ സാദ്ധ്യതകള്‍ ഒട്ടും പ്രയോജനപ്പെടുത്താതെയുള്ള ഈ രീതി നാടകത്തിനു ചേര്‍ന്നതല്ല. അതുകൊണ്ട്, ഈ പരിശീലനം ഒരു മാധ്യമമെന്ന നിലയില്‍ ശരീരത്തെ ഉപയോഗിക്കാന്‍ നടന് സഹായകമാവും.



എന്താണ് ഗജമനുഷ്യന്റെ പ്രസക്തി?



1975 ലാണ് ബര്‍ണാഡ് പോമറാന്‍സ് ഈ നാടകം പ്രസിദ്ധീകരിച്ചത്. ഒരു എഴുത്തുകാരനെന്ന നിലയില്‍ പോമറാന്‍സിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത രചനയാണിത്. ലോകമെങ്ങും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള "എലിഫന്റ് മാന്‍", 1980ല്‍ ചലച്ചിത്രമായും കാണികളെ ആകര്‍ഷിച്ചു. 17-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജീവിച്ചിരുന്ന, വിരൂപനായ ജോണ്‍ മെറിക്കിന്റെ കഥയാണ് ഈ നാടകം. സ്വന്തം തൊലിയിലും എല്ലിലുമുള്ള വൈരൂപ്യം നിമിത്തം, സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടിവരുന്ന മെറിക്ക്, ലണ്ടനിലെ വൈറ്റ് ചാപ്പല്‍ ആശുപത്രിയില്‍ ഡോ. ഫ്രഡറിക് ട്രെവ്‌സിന്റെ ചികിത്സയിലാവുന്നു. സഹതാപാര്‍ഹമായ ഒരു ജീവിതം എന്ന നിലയില്‍ നിന്ന് മെറിക്ക് പതുക്കെ നഗരത്തിലെ ഫലിതവും ആഢ്യത്വവും നിറഞ്ഞ ഉന്നതതല ജീവിതത്തിലേക്ക് എത്തിപ്പെടുന്നു. പക്ഷെ, എന്നെങ്കിലും തനിക്കും മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാവുമെന്ന മെറിക്കിന്റെ സ്വപ്‌നം ഒരിക്കലും യാഥാര്‍ത്ഥ്യമാവുന്നില്ല. അതുകൊണ്ടുതന്നെ, ഗജമനുഷ്യന്‍ എന്ന നാടകം, മറ്റൊരാളുടെ വൈകാരികാവസ്ഥയോട് അനുഭാവം പ്രകടിപ്പിക്കേണ്ടതിനെക്കുറിച്ചാണ്, മനുഷ്യസ്‌നേഹത്തെക്കുറിച്ചാണ്, പരിഗണനയെക്കുറിച്ചാണ്. മറ്റെന്നത്തേക്കാളും കൂടുതലായി ഇന്ന് നാമത് സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.



മുഖംമൂടികള്‍ അഭിനേതാവിന്റെ അഭിനയസാധ്യത ഇല്ലാതാക്കുന്നുവെന്ന് പറയാറുണ്ട്. അങ്ങനെയിരിക്കെ, അതെങ്ങനെയാണ് ഒരു മികച്ച രംഗവസ്തുവും വേഷവും ഉപകരണവുമൊക്കെയാകുന്നത് ?



നിങ്ങള്‍ പറഞ്ഞത് ശരിയാണ്. മുഖംമൂടി ഉപയോഗിക്കുമ്പോള്‍ ഇതു സംഭവിക്കാം. ഞാന്‍ ചന്ദ്രദാസനുമായി ചേര്‍ന്ന് ലോകധര്‍മ്മിയില്‍ നടത്തുന്ന മുഖംമൂടി അഭിനയപരിശീലനക്കളരിയില്‍ ഇതു മറികടക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്.



ഇന്ത്യന്‍ ശൈലികളെല്ലാം അഭിനേതാവിന്റെ മുഖത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നേരത്തെ പറഞ്ഞതുപോലെ, മുഖംമൂടികളുടെ ഉപയോഗമാകട്ടെ ഈ സാധ്യത ഇല്ലാതാക്കുന്നു. ഇന്ത്യയുടെ വര്‍ത്തമാനകാല അവസ്ഥയില്‍ ഗജമനുഷ്യന്‍ സംവിധാനം ചെയ്യുമ്പോള്‍ ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് വിചാരിക്കുന്നത് ?



ശരിയാണ്. ഭാവപ്രകടനത്തിനുള്ള പ്രത്യക്ഷ ഉപാധി മുഖം തന്നെ. മുഖത്തിന്റെ സാധ്യതകളെ ആശ്രയിക്കാതെ പ്രേക്ഷകരുമായുളള സംവേദനം നടീനടന്‍മാര്‍ പൊതുവെ നേരിടുന്ന പ്രശ്‌നമാണ്. കാല്‍പ്പാദങ്ങളും ഉപ്പൂറ്റികളുമുപയോഗിച്ച് എങ്ങനെ ഭയം അഭിനയിക്കാം, അല്ലെങ്കില്‍ ശരീരമാകെ ഉപയോഗിച്ച് എങ്ങനെ ചിരി അനുഭവിപ്പിക്കാം തുടങ്ങിയ അന്വേഷണങ്ങള്‍ പ്രസക്തമാണ്. മുഖംമൂടി പലതരമുണ്ട്- അര്‍ദ്ധ മുഖംമൂടികളും പൂര്‍ണ്ണ മുഖംമൂടികളും. എന്തായാലും മുഖംമൂടി നടന്റെ ഈഗോയെ ഇല്ലാതാക്കുന്നു. അതയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. വിദഗ്ദമായ പ്രയോഗത്തിലൂടെ അവയെ ഭാവപ്രകടനത്തിനുള്ള മികച്ച ഉപാധികളാക്കാന്‍ കഴിയും. ഒപ്പം, ശരീരം മുഴുവനുമുപയോഗിച്ചുള്ള ചലനങ്ങള്‍ അഭിനയത്തെ അസാധാരണ മാനങ്ങളിലെത്തിക്കാന്‍ സഹായിക്കും.



കൊച്ചിയിലെ ജീവിതം എങ്ങെന ?



ഇവിടെ എനിക്കിതൊരു മികച്ച അനുഭവമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നത്. നിരവധി സുഹൃത്തുക്കളെ ഇവിടെ കണ്ടെത്താനായി. പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹവും സഹായവുമാണ് ഈ സൗഹൃദങ്ങളൊക്ക പകര്‍ന്നുതരുന്നത്. ഞാനതിന്റെ ത്രില്ലിലാണ്.



ഗജമനുഷ്യന്‍ എന്നാണ് അവതരിപ്പിക്കുന്നത് ?



ഗജമനുഷ്യന്‍ എന്റെ ഫുള്‍ബ്രൈറ്റ് പ്രൊജക്ടാണ്. ഞാനും ചന്ദ്രദാസനും ചേര്‍ന്നാണ് അത് സംവിധാനം ചെയ്യുന്നത്. റിഹേഴ്‌സല്‍ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ. അതിനു മുമ്പായി അഭിനേതാക്കളെ ഒരുക്കുന്ന പരിശീലനക്കളരിയാണ് ഇപ്പോഴത്തേത്. ഈ കളരിയില്‍ മികച്ച നടീനടന്‍മാര്‍ നിരവധിയുണ്ട്. ഇവരില്‍ കുറച്ചുപേര്‍ ഗജമനുഷ്യനില്‍ അഭിനയിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ പരിശീലന നേട്ടങ്ങളെയും കഴിവുകളെയും രംഗത്തെത്തിക്കേണ്ടതുമുണ്ട്. അതിനു ഞങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത് വൈക്കം മുഹമ്മദ് ബഷീറിന്റെ "വിശ്വവിഖ്യാതമായ മൂക്ക് "എന്ന കഥയാണ്. അത് അവതരിപ്പിച്ച് ഒന്നര മാസം കഴിഞ്ഞാവും "ഗജമനുഷ്യന്‍" രംഗത്തെത്തുക. മിക്കവാറും ഡിസംബറില്‍.



ഡോ. ടെറിയെക്കുറിച്ചറിയാന്‍ റേറ്റ് മൈ പ്രഫസര്‍.കോം എന്ന വെബ്‌സൈറ്റില്‍ സര്‍ഫ് ചെയ്തപ്പോള്‍ ചില ശിഷ്യരുടെ അഭിപ്രായങ്ങള്‍ കിട്ടി. "ഈ മനുഷ്യന്‍ നിങ്ങളെ ചിന്തിക്കാന്‍ പഠിപ്പിക്കും, നിങ്ങളുടെ തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കും" എന്നൊക്കെയാണത്. ടെറിയുടെ പരിശീലനരീതികള്‍ അടുത്തുനിന്നു കണ്ടപ്പോള്‍ അതു ബോധ്യപ്പെടുകയും ചെയ്തു. ചിന്ത ആവശ്യമില്ലാത്ത അഭിനേതാക്കളെയല്ല, മറിച്ച് ചിന്തയും ശ്രദ്ധയും ശരീരത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന, അര്‍ത്ഥവത്തായ അഭിനയമാണ് ഈ നാടകക്കാരന്‍ വാര്‍ത്തെടുക്കുന്നത്. അന്യംനിന്നുവെന്ന് നാം അവഗണിക്കുന്ന ഒരു മഹാ കലാരൂപത്തിന്റെ പുതിയ പാഠങ്ങളും പദ്ധതികളുമാണ് 30 മുഖംമൂടികളുടെ ആ പെട്ടിയില്‍ നിന്നും ഡോ. ടെറി കണ്‍വേഴ്‌സ് പുറത്തെടുക്കുന്നത്.



മദന്‍ ബാബു

Sunday, August 12, 2012

കൊല്ലേണ്ടതിങ്ങനെ

കൊല്ലേണ്ടതിങ്ങനെ
ഒടുവില്‍ ഒരു നിരപരാധിയെ കൂടി നാം തല്ലിക്കൊന്നിരിക്കുന്നു. ഇത്തവണ സത്‌നാംസിംഗ് എന്ന ബീഹാറിയായ ചെറുപ്പക്കാരന്‍.

കൊലപാതകം ഒരു ചര്യയായിത്തന്നെ കൊണ്ടു നടക്കുകയാണ് മലയാളി. അതുകൊണ്ടാവാം, സത്‌നാമിനെ അവസാനിപ്പിക്കാന്‍ കണ്ടെത്തിയ കാരണവും വിചിത്രം- മനോരോഗിയാണ്, മുടിയും താടിയും മുറിക്കാന്‍ കൂട്ടാക്കിയില്ല.

സത്‌നാം കൈകാര്യം ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ജില്ലാ ജയിലിലെയും ആശുപത്രികളിലെയും കങ്കാണിമാരും ഡോക്ടര്‍മാരും ചേര്‍ന്ന് കേരളത്തെ ലോകത്തിനു മുന്നില്‍ വല്ലാതെ ചെറുതാക്കി. ആത്മീയകേന്ദ്രങ്ങളെ മഹാ പ്രസ്ഥാനങ്ങളാക്കി മാറ്റുന്ന ഓരോ മലയാളിയും സത്‌നാമിന്റെ മരണത്തിനു മറുപടി പറയേണ്ടിവരും.

കൊല്ലേണ്ടതെങ്ങനെയെന്ന് നിരന്തരം ഗവേഷണം നടത്തുന്ന നാമോരോരുത്തരും, ചത്തവനല്ല കൊന്നവനാണ് മനോരോഗിയെന്ന് അടിവരയിട്ടു കൊണ്ടേയിരിക്കുന്നു.

ഉത്കണ്ഠ മറ്റൊന്നാണ്. ആത്മീയത, സത്യാന്വേഷണമെന്നൊക്കെ പറഞ്ഞ് മനോവിഭൃാന്തിയിലേക്കെറിയപ്പെടുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രമാണ് സത്‌നാം സിംഗ്. മരിച്ചത് ബീഹാറിയായതു കൊണ്ടും എല്ലാറ്റിനെയും വിഴുങ്ങാന്‍ ശേഷിയുള്ളവര്‍ കഥയിലുള്ളതു കൊണ്ടും (ഒറ്റയ്ക്കും തെറ്റയ്ക്കുമല്ലാതെ) നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ പ്രതിഷേധമേയില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം സംഘടനാരൂപത്തിനപ്പുറമുള്ള ഒരു വലിയ ക്യാന്‍വാസിലെ ജനജീവിതം കാണാന്‍ കഴിയാതായിരിക്കുന്നു. ചെറുപ്പക്കാരെ സംബോധന ചെയ്യാനാവാതായിരിക്കുന്നു. അതുകൊണ്ടുതന്നെ പഴയ കൂട്ടില്ലാതെ, കൂട്ടിടങ്ങളില്ലാതെ, തൊഴിലില്ലാതെ, തൊഴിലിടങ്ങളില്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ ഒറ്റയ്‌ക്കൊറ്റക്ക് ആള്‍ ദൈവങ്ങളുടെ മുന്നിലെത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍വാങ്ങിയിടത്താണ് ചെറുപ്പക്കാരെ  പ്രാപ്പിടിയന്‍മാര്‍ ഇങ്ങനെ കെണിയിലാക്കുന്നത്.

അപ്പോഴും, ആശ്രയിക്കുന്നവനെ ഏറ്റെടുക്കാനാവാത്ത വിധം, അവന്റെ മനോരോഗങ്ങളെ ശമിപ്പിക്കാനാവാത്തവിധം, ശാഠ്യങ്ങളെ ക്ഷമിക്കാനാവാത്തവിധം ഭീകര രൂപികളായി നമ്മുടെ ആള്‍ദൈവകേന്ദ്രങ്ങള്‍ വളരുകയാണ്.

ഈ ഇടവേളകളില്‍ നാം പക്ഷെ,  അപരനെ കൊല്ലേണ്ടതെങ്ങനെയെന്ന് പരീക്ഷിച്ചുകൊണ്ടുമിരിക്കുന്നു.

കെ എം സോര്‍ബ


Sunday, July 15, 2012

ഗാബോ എഴുത്തു നിര്‍ത്തുമ്പോള്‍ ....

 " അധികാരത്തിനെതിരായ മനുഷ്യന്റെ സമരം

മറവിയ്‌ക്കെതിരായ ഓര്‍മ്മയുടെ സമരമാണ് "
- മിലന്‍ കുന്ദേര 
 
ഒടുവില്‍, ഏകാന്തതയുടെ കഥാകാരന്‍ എഴുത്തു നിര്‍ത്തുകയാണ്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന ഒറ്റ കൃതി കൊണ്ട് വിശ്വസാഹിത്യത്തിന്റെ ഭാഗമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ഇനി എഴുതാനാവാത്തവിധം മറവി രോഗത്തിനടിപ്പെട്ടിരിയ്ക്കുന്നു. മാര്‍ക്വേസിന്റെ സഹോദരന്‍ ജയിം മാര്‍ക്വേസ് കഴിഞ്ഞ ദിവസം ഒരു പ്രഭാഷണത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ക്വേസ് ഇനി എഴുത്തിന്റെ ലോകത്ത് ഉണ്ടാകില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് വായനാലോകം കേട്ടത്.
 
84 കാരനായ ഗാബോ, "ലിവിംഗ് ടു ടെല്‍ ദ ടെയില്‍" എന്ന തന്റെ ആത്മകഥാപരമായ കൃതിയുടെ രണ്ടാം ഭാഗത്തിന്റെ രചനയിലായിരുന്നു. 2002 ല്‍ ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി ലോകമെമ്പാടും വായനക്കാര്‍ കാത്തിരിക്കുമ്പോഴാണ് ഗാബോയുടെ രോഗവിവരം പുറത്തുവരുന്നത്. 
 
1967 ല്‍ 39 -ാം വയസ്സിലാണ് മാര്‍ക്വേസ്, മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥയുമായി " ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ " എഴുതുന്നത്. മാര്‍ക്വേസിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച മക്കൊണ്ടയുടെ കഥ പിന്നീട് മുപ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 30 മില്ല്യന്‍ കോപ്പികള്‍ വിറ്റുപോയ ഈ കൃതിയിലാണ്, പില്‍ക്കാലത്ത്, മാര്‍ക്വേസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തിയ മാജിക്കല്‍ റിയലിസം ഗാബോ അവതരിപ്പിക്കുന്നത്. 
 
നീണ്ട പതിനെട്ടു മാസത്തെ ഏകാന്തവും കഠിനവുമായ എഴുത്തിനൊടുവിലാണ് മാര്‍ക്വേസ് ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. കുടുംബത്തെ പട്ടിണിക്കിടാതിരിക്കാനായി എഴുത്തിനു മുന്‍പ് അദ്ദേഹം തന്റെ കാര്‍ വിറ്റു പണം കണ്ടെത്തി. എന്നിട്ടും പലപ്പോഴും ആ കുടുംബം പട്ടിണിയിലായി. പക്ഷെ രാവും പകലുമില്ലാത എഴുത്തിലേര്‍പ്പെട്ട മാര്‍ക്വേസാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ എകാന്തതയിലായിരുന്നു. ഒടുവില്‍ നോവല്‍ പൂര്‍ത്തിയായപ്പോള്‍ അത് സാഹിത്യത്തിലെ ചരിത്രമായി. 
 
മാര്‍ക്വേസിന്റെ എല്ലാ കൃതികള്‍ക്കുമുണ്ട് ജീവിതഗന്ധിയായ രചനാനുഭവങ്ങള്‍. ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്‍ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്നതും അതുകൊണ്ടാണ്.
 
മക്കൊണ്ടയിലെ ജോസ് ആര്‍ക്കേഡിയോ ബുവേണ്ടിയ എന്ന കാരണവരും ഭാര്യ ഉര്‍സുലയും ബുവേണ്ടിയ കുടുംബത്തിലെ നാലു തലമുറയുമെല്ലാം നര്‍മ്മത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കപ്പെട്ടത്, മലയാളിക്കും ഏറെ പ്രിയങ്കരമാണ്. മറക്കാതിരിക്കാന്‍ പശുവിന്റെ കഴുത്തില്‍ പശു എന്നെഴുതിതൂക്കുന്നമക്കൊണ്ടക്കാര്‍ പിന്നെ മേശയ്ക്കും വീട്ടുപകരണങ്ങള്‍ക്കുമെല്ലാം അതതിന്റെ പേരെഴുതി വയ്ക്കുന്ന ചിത്രം ഏറെ രസകരമാണ്. 
 
മനുഷ്യനെ വിഴുങ്ങിനില്‍ക്കുന്ന മറവിയെയും ഓര്‍മ്മയുടെ രാഷ്ട്രീയ പ്രസക്തിയെയും സംബന്ധിച്ച ഗൗരവമുള്ള സന്ദേഹങ്ങള്‍ അത് മുന്നോട്ടുവയ്ക്കുന്നുണ്ട്. ലുയി ബോര്‍ഹസിനെപ്പോലെ, മിലാന്‍ കുന്ദേരയെപ്പോലെ മറവിയെ വിഷയമാക്കിയ മാര്‍ക്വേസും ഇപ്പോഴിതാ മറവിയുടെ തടവിലായി. മക്കൊണ്ടയിലെ മറവിക്കാരായ സ്വന്തം കഥാപാത്രങ്ങള്‍ കഥാകാരനെ തങ്ങള്‍ക്കൊപ്പം കൂട്ടിക്കൊണ്ടു പോയതാവാം.

മീശയില്ലാ മാധവന്‍ അഥവാ ഊശാന്‍താടി മലയാളി


ലാല്‍ ജോസിന്റെ മീശമാധവന്‍ നമ്മുടെ ജനപ്രിയ സിനിമകളിലൊന്നാണ്. അതിലെ മാധവന്‍ ആരെയെങ്കിലും നോക്കി മീശപിരിച്ചാല്‍ അന്ന് അയാളുടെ വീട്ടില്‍ നിന്ന് മാധവന്‍ എന്തെങ്കിലും മോഷ്ടിക്കുമെന്നാണ് ചേക്ക് ഗ്രാമത്തിലെ പ്രമാണം. അതു പഴയ കഥ. 
 
ഇപ്പോള്‍ കാലം മാറി, കഥയും മാറി. മീശകൊണ്ട് ആരെയും വിരട്ടേണ്ടതില്ലെന്ന് പുതിയ മാധവന്‍മാര്‍ തീരുമാനിച്ചിരിക്കുന്നു. മീശയില്ലാതെ താടിക്കുവേണ്ടി മാത്രം  അവര്‍ അരി ആഹാരം കഴിക്കുന്നു. അവര്‍ക്ക് ആരെയും വിരട്ടാനില്ല. ഒന്നും മോഷ്ടിച്ചു കടത്താനുമില്ല. അതു കൊണ്ടാണ് പുതിയ ചെറുപ്പക്കാര്‍ മീശ പിരിച്ച് വെറും ഊശാന്‍ താടി മാത്രം നീട്ടിവളര്‍ത്തി ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ എല്ലാവരുടെയും മുമ്പിലൂടെ നടന്നു പോകുന്നത്.  
 
അതെ, പുതുതലമുറ പയ്യന്‍സ് മീശയില്ലാ ഊശാന്‍താടിക്കാരാണ്. മൂക്കിനു താഴെ അങ്ങനെയൊരു ഇന്ത്യാ പാക് അതിര്‍ത്തി വേണ്ടെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു (ലോ വെയ്‌സ്റ്റ് പാന്റ്‌സിട്ട് അരയ്ക്ക് താഴെയും അത്തരമൊരു അതിര്‍ത്തിരാഹിത്യത്തിന് ചില അപ്പിഹിപ്പികള്‍ തുനിഞ്ഞെങ്കിലും നമ്മുടെ യാഥാസ്ഥിതിക പോലീസ് അത് സമ്മതിച്ചുകൊടുത്തിട്ടില്ല).
 
അതെന്തായാലും മലയാളി ഇത്ര പെട്ടന്ന് മീശയെ പിഴുതെറിഞ്ഞ് ഊശാന്‍താടിക്കു മാത്രമായി വളമിടുമെന്ന് പഴയ നക്‌സലൈറ്റുകളാരും കരുതിയില്ല. കാരണം അവരൊക്കെ ഇപ്പോഴും ബുള്‍ഗാനില്‍ത്തന്നെ കുരുങ്ങിക്കിടപ്പാണ്. ബുദ്ധിമാനാണ്, ഗൗരവക്കാരനാണ്, ചെറുപ്പക്കാരനാണ് എന്നൊക്കെ തോന്നാന്‍ വേണ്ടിയാണ് ബുള്‍ഗാനില്‍ അഭയം തേടിയത്. പക്ഷെ പത്താം തരത്തില്‍ റാങ്കുവാങ്ങിയവനൊപ്പം പരീക്ഷ തോറ്റവനും കൊടി സുനിയും കര്‍മ്മാണി മനോജുമൊക്കെ ബുള്‍ഗാനികളായപ്പോള്‍ ആകെ അങ്കലാപ്പായി. അപ്പോഴിതാ മീശയേ വേണ്ട, ഊശാന്‍താടി മതിയെന്ന് ചില ചെഗുവേരകള്‍! 
 
മലയാളിയുടെ മീശപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വടക്കേ ഇന്ത്യന്‍ ഗോസായിമാരും ബംഗാള്‍ സഖാക്കളുമൊക്കെ വദനം രോമ രഹിതമാക്കിയപ്പോള്‍ നാമിവിടെ മുഖം നിറയെ രോമം കൃഷി ചെയ്യുകയായിരുന്നു. പിന്നെ ഇടയ്ക്ക് തിരശ്ശീലയിലെ സത്യനെപോലെ, നസീറിനെ പോലെ, മധുവിനെ പോലെ വരമീശക്കാരായി എന്നുമാത്രം.
 
പക്ഷെ ഇപ്പോഴത്തെ ഈ കാഴ്ച ആരെയും രസിപ്പിക്കും ഫോട്ടോയുടെ നെഗറ്റീവില്‍ നോക്കിയപോലെ ചെറുപ്പക്കാരുടെയൊക്കെ മുഖത്ത് വെളുക്കേണ്ടിടത്ത് കറുത്തും, കറുക്കേണ്ടിടത്ത് വെളുത്തുമിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാലറിയാം അതൊരു ചൈനീസ് ചന്തത്തിന്റെ തുടര്‍ച്ചയാണെന്ന്.
 
എന്തൊക്കെയായാലും മീശയില്ലാത്ത, ഊശാന്‍താടിക്കുട്ടന്‍മാര്‍, നെറ്റിസണുകള്‍ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാണെന്ന് പറയാതെ വയ്യ.  
 
ഓര്‍ത്തു നോക്കു, മീശ കളഞ്ഞ് ഊശാന്‍ താടിമാത്രം വളര്‍ത്തിയവരെ നാമിതുവരെ എവിടെയാണ് കണ്ടിട്ടുളളത്? അതെ അവരൊക്കെ ഒരു പ്രത്യേക സമുദായക്കാരായിരുന്നു, മത പണ്ഡിതരായിരുന്നു. എന്നാല്‍ ഇപ്പോഴത് ഒരു ഗ്ലോബല്‍ ബ്രാന്‍ഡായി. അതെ പുതുതലമുറ അതിരുകള്‍ മായ്ച്ചുകളയുന്നു. മീശയുപേക്ഷിച്ച്, ഊശാന്‍ താടി വച്ച്, ഇടയ്‌ക്കൊക്കെ ഊര്‍ന്നിറങ്ങുന്ന പാന്റ്‌സിട്ട്...

Saturday, July 14, 2012

‘’ഓരോ ജഡവും ജീവിതത്തിന്‍റെ



രമേഷ് കോരപ്പത്ത്
മരിച്ചവന്‍റെ ഓർമ്മകളിൽ, തനിക്ക് ചിതയൊരുക്കിയവൻ ഉണ്ടാകുമോ? ഉണ്ടെങ്കിൽ .വി.വിജയനും വി.കെ.എന്നും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ സ്വന്തം ഓർമ്മകളിൽ ഇപ്പോഴും രമേഷിനെ സൂക്ഷിക്കുന്നുണ്ടാവും. കാരണം ആളകമ്പടികൾക്കും ആചാരവെടികൾക്കുമൊടുവിൽ വിതുമ്പുന്ന മനസ്സോടെ അവർക്കൊക്കെ ചിതയൊരുക്കി സംസ്കരിച്ചത് രമേഷ് കോരപ്പത്ത് എന്ന നാല്പ്പത്തിരണ്ടുകാരനാണ്.കാശിയിലെ മണികർണ്ണികാഘട്ട് മുതൽ,  ശവശരീരത്തെ കഷ്ണങ്ങളാക്കി പക്ഷികൾക്ക് എറിഞ്ഞുകൊടുക്കുന്ന ടിബറ്റൻ ലാമമാരുടെ ശവസംസ്കാര സങ്കേതങ്ങളിലേക്കുവരെ രമേഷ് അലഞ്ഞുനടന്നിട്ടുണ്ട്; അവയെ അടുത്തറിഞ്ഞിട്ടുണ്ട്- ലോഭമോഹങ്ങളേതുമില്ലാതെ. സഹജീവി മരിക്കുമ്പോൾ ഏതൊരു സുമനസ്സിനും തോന്നുന്ന ജൈവികമായ അടുപ്പം കൊണ്ടുമാത്രം നാട്ടിലെ ഏതു മരണത്തിനും രമേഷ് കൂട്ടുപോയി. കൗതുകത്തേക്കാളേറെ സ്നേഹമായിരുന്നു അതിന്‍റെ പ്രേരണയെന്ന്‍ രമേഷിനെ അടുത്തറിയുന്നവർക്കറിയാം.കോളജിൽ ഇടതുസഹയാത്രികനായിരുന്നു രമേഷ്. ബിരുദാനന്തര ബിരുദം ചരിത്രത്തിൽ ആയിരുന്നു. ശേഷം പല തൊഴിലിടങ്ങളിലും ചെന്നെത്തി. നിഷേധിയുടെ പ്രകൃതം കൂട്ടായിരുന്നതിനാൽ എവിടെയും നിലയുറച്ചില്ല. പാർട്ടിക്കാരനായി, പത്രപ്രവർത്തകനായി, പട്ടാളക്കാരനായി. ഒന്നും ഏറെ നീണ്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാൽ രമേഷ് പറയുംഎല്ലം സംഘടിത സ്വഭാവമുള്ള സ്ഥാപനങ്ങളാണ്. അതിന്‍റെ ചിട്ടകൾക്കകത്ത് നിന്നുപോരാനുള്ള കഴിവ് എനിക്കില്ല. അതറിഞ്ഞപ്പോൾ എവിടെയും നിലയുറച്ചുമില്ലശവം ദഹിപ്പിക്കുന്ന തൊഴിൽ താൻ തെരഞ്ഞെടുത്തതല്ല എന്ന് രമേഷ് പറയും. പക്ഷേ കഴിഞ്ഞ 14 വർഷക്കാലമായി തൊഴിൽ ചെയ്യുന്നു. 14 വർഷക്കാലത്തിനിടയിൽ ഒന്നൊന്നര ലക്ഷം ജനങ്ങൾ രമേഷിനെ തേടിയെത്തിയിട്ടുണ്ട്. അതിൽ ലോകമറിയുന്നവർ മുതൽ നിസ്വരും അനാഥരും വരെയുണ്ട്. ജാത്യാതീതരായി ജീവിച്ചവർ മരണാനന്തരം ജഡത്തിനു് ജാതി ചാർത്തുന്നതും ശവത്തിന് വിലപറയുന്നതുമെല്ലാം കണ്മുന്നിൽ കണ്ടിട്ടുണ്ട് ഇയാൾ.ഇറാനിലെ കപ്പലപകടത്തിൽ മരിച്ചയാളെ ദിവസങ്ങൾക്ക് ശേഷം ഐവർ മഠത്തിൽ സംസ്കരിച്ചത് രമേഷിനു ഇന്നും നീറുന്ന ഓർമ്മയാണ്. എണ്ണക്കമ്പനിയിലെ ഒരുദ്യോഗസ്ഥനായിരുന്നു പരേതൻ. കപ്പലപകടത്തിന്‍റെ സ്വഭാവവും ദിവസങ്ങളുടെ പഴക്കവും കാരണം കടുത്ത ദുർഗന്ധമുണ്ടായിരുന്നു ശരീരത്തിന്. വളരെ ശ്രമകരമായാണ് രമേഷും കൂട്ടരും അത് സംസ്കരിച്ചത്. അതിന് ശേഷം പരേതന്‍റെ ബന്ധുക്കൾ സംസ്കാരത്തിന്റെ ചിലവിനെ ചൊല്ലി രമേഷിനോട് കലഹിച്ചു. പിന്നീടാണ് അറിയുന്നത്, ഇറാനിലെ എണ്ണക്കമ്പനി മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കരിക്കാനും എത്രയൊ ഇരട്ടി തുകയാണ് ബന്ധുക്കളെ ഏല്പ്പിച്ചിരുന്നതെന്ന്‍.വി.കെ.എന്നുമായി അടുത്തിടപഴകാൻ കഴിഞ്ഞിരുന്നു രമേഷിന്‍. .വി.വിജയൻ വി.കെ.എന്നിനെ കാണാനെത്തിയാലുടൻ വി .കെ.എൻ രമേഷിനെ വിളിക്കും. റമ്മും ബീഡിയും മേടിച്ച് ഉടൻ എത്താനാണ് കല്പന. വടക്കെകൂട്ടാല എന്ന വി.കെ.ന്‍ ന്‍റെ സാഹിത്യ സല്ലാപകേന്ദ്രത്തിലേക്കു രമേഷ് ഉടനെത്തും. പിന്നെ വി.കെ.എന്നിനും .വി.വിജയനുമൊപ്പം ഒരു സഹായിയായി രമേഷ് കൂടും. അതുകൊണ്ടുതന്നെ വി.കെ.എന്നിന്‍റെ ശരീരം ചിതയിലേക്കെടുത്തപ്പോൾ രമേഷിന് വിതുമ്പാതിരിക്കാനായില്ല.കത്തിത്തീർന്ന പട്ടടയിൽ മരിച്ചയാളുടെ പേരും സ്ഥലവും മുളങ്കുറ്റിയില്‍ കുറിച്ചുവയ്ക്കുന്ന പതിവുണ്ട് ഐവർമഠത്തിൽ. മരണാനന്തര കർമ്മങ്ങൾക്കു ചിത തിരിച്ചറിയുന്നതിനു വേണ്ടിയാണിത്. ഒ.വി.വിജയന്‍റെ ചിതയെരിഞ്ഞിടത്ത്.വി.വിജയൻ പാലക്കാട്എന്നെഴുതിയ മുളങ്കുറ്റി കണ്ടപ്പോൾ ലോകമറിഞ്ഞ എഴുത്തുകാരന്‍റെ അവസാനത്തെ വിലാസം അതാണല്ലോ എന്ന ചിന്തയാണ് മനസിലെത്തിയതെന്ന്‍ രമേഷ് ഓര്ക്കുന്നു.ദിവസേന 20നും 30നുമിടക്ക് ശവസംസ്കാരങ്ങൾ നടന്നിടത്ത് ഇന്ന് ഐവർമഠത്തിൽ മരിച്ചവരെത്തുന്നത് ഒന്നോ രണ്ടോ മാത്രം. ശ്മശാനത്തിന്‍റെ സൗകര്യം പഞ്ചായത്ത് നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഒരു പ്രമേയം തിരുവില്വാമല ഗ്രാമപഞ്ചായത്ത് പാസാക്കിയതോടെയാണ് ഐവർമഠം വിവാദവിഷയമായത്. പഞ്ചായത്തിന്‍റെ തീരുമാനത്തെ കേരള സർക്കാർ എതിർക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്തു.പഞ്ചായത്തിലെ ഉന്നതരെ സ്വാധീനിച്ച് ചില തല്പരകക്ഷികളാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് രമേഷ് ആരോപിക്കുന്നു. ഹൈന്ടവ സംസ്കാരമെന്തെന്നറിയാത്ത ചിലരുണ്ട് ഇതിനു പിന്നിൽ. ഫ്ലാറ്റു ലോബിയും മണലൂറ്റുകാരും അവരെ സഹായിക്കുന്നു. മഹത്തായ ഒരു പ്രാക്തന സംസ്കൃതിയെ, അതിന്‍റെ കൂട്ടായ്മയെ നശിപ്പിക്കുന്നതിനുള്ള ചിലരുടെ ശ്രമമാണിതിനു പിന്നിൽ. ഇവരുന്നയിക്കുന്ന കാരണം മലിനീകരണമാണ്. പക്ഷേ, ഒരു ശവം കത്തുമ്പോൾ വായുവോ മണ്ണോ വെള്ളമോ മലിനപ്പെടുന്നില്ലെന്ന്‍ എല്ലാവർക്കുമറിയാം. പ്രത്യക്ഷ തെളിവുണ്ടായിട്ടും എൻഡോസൾഫാൻ നിരോധിച്ചിട്ടില്ലാത്ത നാട്ടിലാണ് ഒരു സംസ്കാര കേന്ദ്രത്തിനെതിരെ ഇങ്ങനെ തീരുമാനമെടുക്കുന്നതെന്നോർക്കണം. 120 വർഷത്തോളമായി നിലനില്ക്കുന്ന ഒരു സംസ്കാരകേന്ദ്രത്തിൽ ഇപ്പോഴാണോ മാലിന്യപ്രശ്നമുണ്ടായത്? രമേഷ് ചോദിക്കുന്നു. ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിൽ ആരുടെയോ രഹസ്യ അജണ്ടകളുണ്ടെന്നു രമേഷ് തറപ്പിച്ച് പറയുന്നു.സവർണ്ണ ഹിന്ദുവിന്‍റെതാണ് സംസ്കാര രീതിയെന്നാരോപിച്ച് അധ:സ്ഥിത ജനവിഭാഗങ്ങളെ ഇളക്കിവിടാനും ചിലർ ശ്രമിച്ചു- രമേഷ് പറഞ്ഞു തുടങ്ങി. ക്ഷെ, അവരോട് ഞാൻ പ്രതികരിച്ചത് ദളിതന്‍റെ ജഡവും സംസ്കാരയോഗ്യമാണ് എന്നു കാണിച്ചുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും ശാസ്ത്രീയമായ സംസ്കാരരീതിയാണ് ദഹിപ്പിക്കൽ. അതിനു വേർതിരിവുകൾ ചാർത്തരുത്- രമേഷ് അഭിപ്രായപ്പെടുന്നു.പഞ്ചായത്തിന്‍റെ തീരുമാനത്തിൽ ഇത്രയേറെ വിയോജിപ്പുണ്ടായിട്ടും രമേഷ് കേസിൽ കക്ഷിചേർന്നില്ല. അതിനും രമേഷിന്‍റെ പക്കൽ വ്യക്തമായ ഉത്തരമുണ്ട്
ഇതെന്‍റെ ജീവിതത്തിലെ ഒരു ഘട്ടമാണ്. 14 വർഷം ഞാനത് ചെയ്തു. ഒരു തൊഴിലെന്ന നിലക്കുള്ള വരുമാനമല്ലാതെ അമിതമായൊന്നും സ്വരൂപിച്ചിട്ടില്ല. ഒരു ശവം സംസ്കരിക്കുന്നതിന് ഞാൻ വാങ്ങിയിരുന്നതു 1800 രൂപയാണ്. തുകക്കു സേവനം ചെയ്യാൻ പിന്നീട് പഞ്ചായത്തിനു പോലും കഴിഞ്ഞില്ല. എന്‍റെ വരുമാനങ്ങൾക്കെല്ലം ഓഡിറ്റ് ചെയ്യപ്പെട്ട രേഖകളുണ്ട്. ഹൈക്കോടതിയിൽ അവരതു സമർപ്പിച്ചതുമാണ്. മാത്രവുമല്ല ഞാൻ കേസിൽ കക്ഷിചേർന്നാൽ എന്റേത് ഒരു ബിസിനസ്സ് ആണെന്നും ഞാനതു സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ടാവും. അതുകൊണ്ടിനി മറ്റൊരു കർമ്മമേഖലഅടുത്തതെന്താണെന്ന ചോദ്യത്തിനും ചെറുപ്പക്കരന്‍ ഉത്തരമുണ്ട്.“ഞാനും അമ്മയുമടങ്ങുന്നതാണെന്‍റെ കുടുംബം. ട്യൂഷനെടുത്തോ പശുക്കളെ വളർത്തിയോ ജീവിതമാർഗ്ഗം കണ്ടെത്താൻ എനിക്കാവും. അതുമല്ലെങ്കിൽ നിങ്ങളിപ്പോൾ കാണുന്നതുപോലെ മരണാനന്തര ചടങ്ങുകളെ സംബന്ധിച്ച് ഫോണിലൂടെയും നേരിട്ടും നല്കുന്ന നിർദ്ദേശങ്ങൾക്ക് ഒരു കൺസൾട്ടൻസി ഫീസ് വാങ്ങിയാൽ പോലും എനിക്ക് ജീവിക്കാനാവും. തുടരെ തുടരെ വരുന്ന ഫോൺ കോളുകളെ ഉദ്ദേശിച്ച് രമേഷ് പറഞ്ഞു നിർത്തി.ഒരുപാടു ജീവിതങ്ങളുടെ അവസാനം ചിതയിൽ വെന്തുരുകുന്നത് കണ്ട ഒരാളെന്ന നിലയിൽ ജീവിതത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് ചോദിച്ചാൽ വ്യത്യസ്തമായ ഒരഭിപ്രായമാണ് രമേഷ് പറയുക

-
ഒരോ ജഡവും ജീവിതത്തിന്‍റെ വലിപ്പത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചിട്ടുള്ളത്.

=====================