Sunday, November 14, 2010

ഉറുമ്പുകളുടെ യാത്ര

ഘട്ടം ഒന്ന്
വറുതിയുടെ വേദന നിറഞ്ഞ
ഭുമിയിലുടെ തീ പിടിച്ച
ഒരു ചങ്ങലയായി
ഉറുമ്പുകള്‍ യാത്ര പോയി
തീന്മേശയുടെ ലുബ്ധിനെ-
ക്കുറിച്ച് അവര്‍
വഴിനീളെപ്പറഞ്ഞു

ഘട്ടം രണ്ട്
കണ്ണുകള്‍ മോഷണം
പോകുന്ന ഒരു രാത്രിയില്‍
ഏതോ അണപ്പല്ലില്‍ നിന്ന്
അവര്‍ക്കൊരു
ഇറച്ചിക്കഷണം കിട്ടി
നഷ്ടപ്പെട്ട ചങ്ങാതിയുടെ
ഗന്ധം കൊണ്ട്
അതവരുടെ
വിശപ്പിനെ ചൂഴ്ന്നു

ഘട്ടം മൂന്ന്‍
ചവിട്ടടികള്‍ ഇടറാന്‍ തുടങ്ങെ
ഇറച്ചിക്കഷ്ണം അവരെയറിയിച്ചു
- വഴി
ഉറക്കം പിടിച്ച
നേതാവിന്റെ
ശരീരത്തിലൂടെയാണ് ....!

Friday, November 12, 2010

അകം കാഴ്ചകള്‍

വിരല്‍ മുറിച്ച്
അക്ഷരം കോറിയിട്ട
ഒടുവിലത്തെ കത്താണിത് ...

നിനവായും കനവായും
നാം പങ്കിട്ട
ദിനരാത്രങ്ങള്‍
നിന്റെ വിരുന്നര്‍യിലെ
ചില്ലലമാരയ്ക്കിന്നലങ്കാരം ...

ആരാണ്
അടുത്ത ഇരയെന്ന്‍
ഇഴഞ്ഞിഴഞ്ഞു വന്നേ
ചോദിപ്പൂ കാലം ...
നനവും നിനവുമില്ലാത്ത
ജനതയ്ക്കെന്തി-
നാകുലതകലെന്നാ
ഇഴയും ജന്തു...

ഇനി സ്നേഹമളക്കുന്നത്
അണുമാപിനി കൊണ്ടെന്നു
ചങ്ങാതി...

അതിനാല്‍ സുഹൃത്തേ,
ആദ്യ കാഴ്ചയില്‍
നിന്റെ പുറം കാണുന്നു ഞാന്‍
പിന്നത്തേതില്‍ വശങ്ങളും...
അപ്പോഴും
ഒരിയ്ക്കലും കാണാനാവാതെ
നിന്റെ (എന്റെയും) അകങ്ങള്‍ ....

Thursday, November 11, 2010

പ്രണയം

ഈ ചെമ്പരത്തിപൂവ്
അടക്കം ചെയ്യപ്പെട്ടവന്‍
തന്നുപോയ
അവസാനത്തെ
ചോദ്യമാകുന്നു
പുഷ്പ ചക്രവും
ശബ്ദഘോഷവുമില്ലാതെ
കടന്നുപോയ
ഒരനാഥന്റെ
അന്ത്യയാത്രയുടെ
വഴിത്താരയാകുന്നു
ഭരണഘടനയാല്‍
തൂക്കിലേറ്റപ്പെട്ടവന്റെ
ബാക്കിപത്രമാകുന്നു
മഞ്ഞും മഴയും
വെയിലും കാറ്റും
സാക്ഷിയായി
റെയില്‍പാളത്തില്‍
ഒടുങ്ങിയ
കമിതാക്കളുടെ
കാത്തുവയ്ക്കപ്പെട്ട
മനസ്സാകുന്നു....

അവള്‍ എന്നോടു
പറയുകയായിരുന്നു ....

ഈ ചെമ്പരത്തിപൂവ്
ആചാരവെടികള്‍ക്കുള്ള
അന്ത്യശാസനമാകുന്നു
അണക്കെട്ടിന്റെ
ഉയര്‍ച്ചയില്‍
ചിതറിപ്പോയവന്റെ
വാരിയെല്ലാകുന്നു
ലോകം ചുമക്കുന്ന
തോലെല്ലിന്റെ
രൌദ്രമാകുന്നു
ഉച്ചയൂണും ഉറക്കവുമായി-
ക്കഴിയുന്നവന്റെ
നേര്‍ക്കുള്ള പ്രളയമാകുന്നു

അവള്‍ പിന്നെയും
പറയുകയായിരുന്നു ...

രാത്രി,
എന്റെ കിനാവ്‌ നിറഞ്ഞു
ഒരു ചെമ്പരത്തിക്കാട്‌ പൂത്തു ....!





Sunday, November 7, 2010

വിസിറ്റിംഗ് കാര്‍ഡ്

നടന്നേ പോകുക
ചെളി കാലില്‍
പുരളാതെ...
കാല്‍ ചെളിയില്‍
പൂഴാതെ ...
മണ്ണില്‍ വിരല്‍ചിത്രങ്ങള്‍
ഏതുമേ കൊറാതെ; പോറാതെ
വഴി നടന്നേ പോകുക ...

ജലജന്യമായ ജീവന്‍
ജഡഭരിതമാകുവോളം
ഈ വഴി നടന്നേ പോവുക ...


മലര്‍ന്നേ കിടക്കുക
കനവു കണ്ണില്‍ പൂക്കാതെ
കണ്ണ് കനവില്‍ കായ്ക്കാതെ
നിനവരയില്‍
വെളിച്ചപ്പാടേതുമേ
കേറാതെ; നീറാതെ
മലര്‍ന്നേ കിടക്കുക ...

മൃതജീര്‍ണ്ണമായ ജന്മം
ശവഘോഷയാത്രയാകാന്‍
അങ്ങനെ മലര്‍ന്നേ കിടക്കുക ...

നിവര്‍ന്നേ നില്‍ക്കുക
നട്ടെല്ലില്‍ നീ നിറയാതെ
നിന്നില്‍ നട്ടെല്ലും
ഉറയാതെ
വേരിന്റെ
വിനയ സഞ്ചാരങ്ങലേതുമേ
വയ്യാതെ; പയ്യാതെ
നിവര്‍ന്നേ നില്‍ക്കുക

വഴിപ്രതിമയെന്നു ലോകം
അടയാലമാക്കുവോളം
അങ്ങനെ
നിവര്‍ന്നേ നില്‍ക്കുക ...

അതിരൌദ്രമാണ് കാലം
അടയാളമേതുമാകാ .....!