Sunday, August 12, 2012

കൊല്ലേണ്ടതിങ്ങനെ

കൊല്ലേണ്ടതിങ്ങനെ
ഒടുവില്‍ ഒരു നിരപരാധിയെ കൂടി നാം തല്ലിക്കൊന്നിരിക്കുന്നു. ഇത്തവണ സത്‌നാംസിംഗ് എന്ന ബീഹാറിയായ ചെറുപ്പക്കാരന്‍.

കൊലപാതകം ഒരു ചര്യയായിത്തന്നെ കൊണ്ടു നടക്കുകയാണ് മലയാളി. അതുകൊണ്ടാവാം, സത്‌നാമിനെ അവസാനിപ്പിക്കാന്‍ കണ്ടെത്തിയ കാരണവും വിചിത്രം- മനോരോഗിയാണ്, മുടിയും താടിയും മുറിക്കാന്‍ കൂട്ടാക്കിയില്ല.

സത്‌നാം കൈകാര്യം ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ജില്ലാ ജയിലിലെയും ആശുപത്രികളിലെയും കങ്കാണിമാരും ഡോക്ടര്‍മാരും ചേര്‍ന്ന് കേരളത്തെ ലോകത്തിനു മുന്നില്‍ വല്ലാതെ ചെറുതാക്കി. ആത്മീയകേന്ദ്രങ്ങളെ മഹാ പ്രസ്ഥാനങ്ങളാക്കി മാറ്റുന്ന ഓരോ മലയാളിയും സത്‌നാമിന്റെ മരണത്തിനു മറുപടി പറയേണ്ടിവരും.

കൊല്ലേണ്ടതെങ്ങനെയെന്ന് നിരന്തരം ഗവേഷണം നടത്തുന്ന നാമോരോരുത്തരും, ചത്തവനല്ല കൊന്നവനാണ് മനോരോഗിയെന്ന് അടിവരയിട്ടു കൊണ്ടേയിരിക്കുന്നു.

ഉത്കണ്ഠ മറ്റൊന്നാണ്. ആത്മീയത, സത്യാന്വേഷണമെന്നൊക്കെ പറഞ്ഞ് മനോവിഭൃാന്തിയിലേക്കെറിയപ്പെടുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രമാണ് സത്‌നാം സിംഗ്. മരിച്ചത് ബീഹാറിയായതു കൊണ്ടും എല്ലാറ്റിനെയും വിഴുങ്ങാന്‍ ശേഷിയുള്ളവര്‍ കഥയിലുള്ളതു കൊണ്ടും (ഒറ്റയ്ക്കും തെറ്റയ്ക്കുമല്ലാതെ) നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ പ്രതിഷേധമേയില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം സംഘടനാരൂപത്തിനപ്പുറമുള്ള ഒരു വലിയ ക്യാന്‍വാസിലെ ജനജീവിതം കാണാന്‍ കഴിയാതായിരിക്കുന്നു. ചെറുപ്പക്കാരെ സംബോധന ചെയ്യാനാവാതായിരിക്കുന്നു. അതുകൊണ്ടുതന്നെ പഴയ കൂട്ടില്ലാതെ, കൂട്ടിടങ്ങളില്ലാതെ, തൊഴിലില്ലാതെ, തൊഴിലിടങ്ങളില്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ ഒറ്റയ്‌ക്കൊറ്റക്ക് ആള്‍ ദൈവങ്ങളുടെ മുന്നിലെത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍വാങ്ങിയിടത്താണ് ചെറുപ്പക്കാരെ  പ്രാപ്പിടിയന്‍മാര്‍ ഇങ്ങനെ കെണിയിലാക്കുന്നത്.

അപ്പോഴും, ആശ്രയിക്കുന്നവനെ ഏറ്റെടുക്കാനാവാത്ത വിധം, അവന്റെ മനോരോഗങ്ങളെ ശമിപ്പിക്കാനാവാത്തവിധം, ശാഠ്യങ്ങളെ ക്ഷമിക്കാനാവാത്തവിധം ഭീകര രൂപികളായി നമ്മുടെ ആള്‍ദൈവകേന്ദ്രങ്ങള്‍ വളരുകയാണ്.

ഈ ഇടവേളകളില്‍ നാം പക്ഷെ,  അപരനെ കൊല്ലേണ്ടതെങ്ങനെയെന്ന് പരീക്ഷിച്ചുകൊണ്ടുമിരിക്കുന്നു.

കെ എം സോര്‍ബ